Thursday, December 16, 2010

വിധി

നീ തൂവിക്കളഞ്ഞ സ്വപ്‌നങ്ങള്‍,
വിയര്‍ക്കാതെ  ഉറങ്ങിയ രാവുകള്‍,
നനഞ്ഞ തലയണയുടെ ഈര്‍പ്പം,
മൌനത്തിനപ്പുറം തിങ്ങിപ്പോയ വാക്കുകള്‍,
നെഞ്ചിലെ പുകക്കെട്ടു ചുമച്ച ചോര,
പാതി മുറിഞ്ഞ സ്വപ്നങ്ങളുടെ നിലവിളി,
തുള്ളിയുറഞ്ഞു നാക്കു നീട്ടി പ്രാകിപ്പോയ
തീയാട്ടം കണ്ണില്‍ കുത്തി നിറച്ച ഇരുട്ട്...
തുപ്പലിറങ്ങാതെ പഴുത്ത തൊണ്ടക്കുഴി
കുത്തിപ്പിടിച്ചു പുലഭ്യം പറഞ്ഞ ചിന്തകള്‍
തലച്ചോറു നക്കി മേല്ലെയിഴഞ്ഞിറങ്ങിയ
ഒരായിരം വെളുത്ത ചിതലുകള്‍..
ചെവീക്കായമുരുട്ടി കൂട് മെനഞ്ഞ വണ്ടുകള്‍
പഴുത്ത കണ്ണിലെ നുളയ്ക്കുന്ന പുഴുക്കള്‍..
ആഞ്ഞു വലിക്കുമ്പോള്‍ തുള വീണ അറകളിലൂടെ
ഊളിയിട്ടിറങ്ങുന്ന മെല്ലിച്ച പ്രാണന്‍,
കൂട്ടിന്നുമ്മറത്തെ തെളിയാതെ കത്തുന്ന
കരിപിടിച്ചൊരു പാട്ട വിളക്ക്..
തുള്ളല്‍ കഴിഞ്ഞു നീ.. വിയര്‍ത്ത മുഖം
തുടയ്ക്കാതെ വന്നു കേറുമ്പോള്‍
ചിലപ്പോ ഈ ബാക്കിയുള്ളതെല്ലാം
ഒരു പഴമ്പായില്‍ വെള്ള പുതച്ചിരിക്കും..
കരയാതെ, കരിമഷി കലങ്ങാതെ
കത്തിയമര്‍ന്ന കരിക്കട്ടകള്‍ക്കിടയില്‍
പാതി വേവാതെ ബാക്കിയാവുന്ന
ചൂടാറാത്ത അസ്ഥി തിരയുക..
അത് നിന്‍റെ വിധി.. ഇതു എന്റെയും!

Saturday, October 23, 2010

തോല്‍വി

മാറാപ്പു തൂങ്ങുന്ന മോഹ വേതാളവും
ഇടം കാലില്‍ ഒട്ടുന്ന മന്തിന്‍റെ ഭാരവും
പിന്നിലെക്കെന്നെ വലിച്ചു കെട്ടിയ 
ചങ്ങലക്കണ്ണിയുരഞ്ഞു  പൊട്ടിയ
കണം കാലിന്‍റെ നീറ്റലും.....

ഉത്കൃഷ്ട ജീവിതത്തലക്കനവും
പാതിയില്‍ നിറുത്തിയ സംഭോഗവേഗങ്ങളും 
കുത്തിക്കെട്ടിയ ചുണ്ടുകള്‍ക്കിടയിലെ വാക്കുകളും 
എന്നെ വീണ്ടും തോല്‍പ്പിക്കുന്നു...

വീഴാതിരിക്കാനൊരു കൈത്താങ്ങു വേണം
ഒരു ചുവടിനപ്പുറം മരണമെങ്കിലും 
ഇന്നേ ആകാശം ഇടിഞ്ഞു പതിച്ചാലും
ഒന്നുറക്കെ കരയണം!! 
നെഞ്ഞു കീറി ചോര വാര്‍ന്നു വാര്‍ന്നു
ഞാനില്ലാതാവും വരെ!

Thursday, July 29, 2010

കള്ളന്‍ !!!!

നെറ്റിയിലെ വിയര്‍പ്പു തുടച്ചു
നീറുന്ന മുലക്കണ്ണ്‍ പതിയെ ഒളിപ്പിച്ച് അവള്‍ ....
കള്ളന്‍!!!

വാതില്‍ക്കലൊരു കാല്‍പെരുമാറ്റം!!
തുണി വാരിച്ചുറ്റി വാതില്‍പ്പാളി മറഞ്ഞവള്‍
കള്ളന്‍ !!!!

Tuesday, July 27, 2010

കണക്ക്

കൈ തട്ടി താഴെ വീണ നെയ്യപ്പം നോക്കി
അമ്മ പറഞ്ഞു കണക്കായിപ്പോയി!!
മുട്ടായി വാങ്ങാന്‍ തന്നു കാശു കളഞ്ഞു പോയപ്പോ
അച്ഛന്‍ പറഞ്ഞു കണക്കായിപ്പോയി!!

വട്ടപ്പൂജ്യം വരച്ച ഉത്തരക്കടലാസ് നോക്കി
മാഷ്‌ പറഞ്ഞു കണക്കായിപ്പോയി!!
കണ്ണീരു കാട്ടി വാങ്ങിയ ചിത്രകഥ മഴനനഞ്ഞപ്പോ
അമ്മാവന്‍ പറഞ്ഞു കണക്കായിപ്പോയി

കടം വാങ്ങിയ പേനയിലെ മഷി തീര്‍ന്നപ്പോ
അമ്മുക്കുട്ടി പറഞ്ഞു കണക്കായിപ്പോയി
മഴിതണ്ടുരച്ചുരച്ചു ചന്തം കൂട്ടിയ സ്ലേറ്റു പൊട്ടി-
കുഞ്ഞേട്ടന്‍ ചിരിച്ചോണ്ട് ചൊല്ലി കണക്കായിപ്പോയി!!!

പ്രണയലേഖനം നോട്ടീസ് ബോര്‍ഡില്‍,
ചന്തിപോട്ടിച്ചോരവന്നപ്പോ അമ്മേയെന്നുറക്കെ കരഞ്ഞപ്പോ
പ്രിന്‍സിപ്പാള്‍ പറഞ്ഞു കണക്കായിപ്പോയി
മെല്ലെ, കുറുമ്പിന്റെ ചിരിയണിഞ്ഞു
ഒറ്റുകാരി നീലാമ്പരി ചൊല്ലി കണക്കായിപ്പോയി,

പത്തില്‍ തോറ്റപ്പോ, നാട്ടുകാരും
പിന്നെയും തോറ്റപ്പോ വീട്ടുകാരും
പിന്നെയും തോറ്റപ്പോ ആനി ടീച്ചറും
പറഞ്ഞു കണക്കായിപ്പോയി

സ്നേഹിച്ച പെണ്ണ് നാടുവിട്ടപ്പോഴും
രാമന്റെ മുഖമുള്ള കൊച്ചിനെ
കെട്ടിയ പെണ്ണ് പെറ്റിട്ടപ്പോഴും
എല്ലാരും പറഞ്ഞു കണക്കായിപ്പോയി !!

പലിശക്കാരന്റെ തൊല്ലയും ജപ്തിനോട്ടീസും
ഉറക്കം കളഞ്ഞപ്പോള്‍ ഒരു തുണ്ട് കയറില്‍
ഉത്തരത്തില്‍ ഞാന്നപ്പോഴും എല്ലാരും പറഞ്ഞിട്ടുണ്ടാവും
" കണക്കായിപ്പോയി !!!!"


ഒരടിക്കുറിപ്പ്: വഴിതെറ്റി വന്നു ഇത് വായിക്കേണ്ടി വന്ന നിങ്ങളോടെങ്കിലും എനിക്ക് പറയണ്ടേ ???
കണക്കായിപ്പോയീന്ന്........

Monday, June 28, 2010

മഴപ്പാറ്റ

മെല്ലെ മറന്നു നിന്‍റെ നനവും കുളിരുപൊങ്ങിയ
നനഞ്ഞ മേല്‍ച്ചുണ്ടും ഒഴുകിയിറങ്ങുന്ന സിന്ദൂരവും
കലങ്ങിയ കണ്മഷിക്കിടയിലെപിടയുന്ന നേത്രവും
നനഞ്ഞ പാവാടയും എന്നെ കൊതിയേറ്റിയ
വെളുത്ത കാലിലെ വെള്ളിക്കൊലുസ്സുകളും...

 ചെളി തേകി എന്നെ കുളിപ്പിച്ച്,  പുസ്തകക്കെട്ടു നനച്ച്‌
ചുവന്ന  പൊട്ടെന്‍റെ കവിളിലുരുമ്മി ചിരിച്ചൊരു മഴ
പോലെ പോയെങ്കിലും  ഒരാശ്വാസമേയുള്ളൂ കടമെടുക്കാന്‍..
നോവിക്കാനെങ്കിലും നീയെന്നെ പ്രണയിക്കുന്നുണ്ടല്ലോ.....

Monday, June 7, 2010

കാരണം

മണം
പണം
നിണം
പിണം!!!

Monday, May 24, 2010

ഭ്രാന്ത്

ആരാന്‍റെ  അമ്മയ്ക്കും
ചങ്ങലയ്ക്കും..
ഭ്രാന്താണെന്ന് ചിലര്‍....
ഒരു ചേലുക്ക് ചിരിക്കുമ്പോ
എനിക്കും ഉണ്ടെന്നു ചിലര്‍..
പക്ഷെ
അപ്പൊ അവരെങ്ങനെ ചിരിക്കും,
ചിരിച്ചാ അവര്‍ക്കും ഉണ്ടാവില്ലേ?
ഒരിത്തിരി?

Tuesday, May 11, 2010

പുഴ

വേനലിനോടുവില്‍ ഒരു മഴ
നിനക്കൊടുവില്‍ ഒരു തുഴ
എനിക്കൊടുവില്‍ ഒരു പിഴ
എന്‍റെ കവിള്‍ കീറിയൊരു പുഴ..

മഴക്കൊടുവില്‍ പിന്നെയും വേനല്‍
തുഴഞ്ഞോടുവില്‍ പിന്നെയും നീ
ആ പിഴക്കൊടുവില്‍ പിന്നെയും ഞാന്‍..
പുഴ പിന്നെയും... കവിളുകള്‍ കീറി..

Thursday, April 8, 2010

നിന്നോട്...

പൊട്ടിച്ചെറിഞ്ഞ താലിയിലെന്‍റെ ചോരയും കണ്ണീരും
അടഞ്ഞ വാതിലിനപ്പുറം കരിയിലയും കരിമൂര്‍ഖനും
കെട്ടുപോയ അടുപ്പിലിപ്പോഴും ചാരവും കരിയും...
തുളസിയും  തീര്‍ഥവും വെറും നിലത്തു വീണു..

നീ,കരഞ്ഞും നനഞ്ഞും മറഞ്ഞു
നിന്‍റെ  മിഴിയും മൊഴിയും മറഞ്ഞു..
നിന്‍റെ നിറവും മണവും മറന്നു..
നിന്‍റെ ചിരിയും ചിണൂക്കവും മറന്നു..

നിന്‍റെ മന്ത്രകോടിയും പെറുമെന്നു  ചൊല്ലി നീ തന്ന
മയില്പ്പീലിത്തുണ്ടുകളും ചിതലും ചിലന്തിയും തിന്നു
നിന്‍റെ മുല ഞെട്ടിന്‍റെ നിറവും മധുരവും
 നാവിന്റെ ചവര്‍പ്പും നനവും മറന്നു.

നിന്‍റെ കുട്ടികള്‍ക്കിടാന്‍ ഞാന്‍ കരുതിയ പേരുകള്‍
തെക്കേതിലെ വിലാസിനി കടമായെടുത്തു
വളപ്പൊട്ടും മഞ്ചാടിയും ഞാനിന്നലെ
മുപ്പതു കാശിനു വിറ്റു കള്ളു കുടിച്ചിരുന്നു..

ഒരു മഴയില്‍ നനഞ്ഞതും മാനമിരുണ്ടപ്പോള്‍ 
നെഞ്ഞുരുമ്മിയ  ചൂടാല്‍ തീ കാഞ്ഞതും,
നിന്‍റെ മുലയും മുടിയും തഴുകിയുറക്കിയതും,
നിന്‍റെ കാതിനരുകില്‍ ഞാന്‍ കിതച്ചുറങ്ങിയതും..

ദുര്‍സംഗം നിമിത്തം പുഴുവരിച്ച്ച
ഓര്‍മ്മകളായി എന്‍റെ ശവം തിന്നു മയങ്ങി..
കുത്തിപ്പഴുത്ത്ത നെഞ്ചിലെന്‍റെ  പ്രാണന്‍
വെറുതെ, പിന്നെയും  ഉറങ്ങാന്‍ തുടങ്ങി!!

നിന്‍റെ മുറിയിലെ ജനാലകളില്‍ ഞാനൊരു
വെഞ്ചരിച്ച വെള്ളിക്കൊന്ത തൂക്കിയിരുന്നു..
വെളുത്തുള്ളിയും കുന്തിരിക്കവും മണക്കുന്ന
തറയില്‍ ഞാനെന്‍റെ  കാതുചേര്‍ത്ത്  കിടന്നു...

കൊലുസ്സുകിലുങ്ങാതെ നീ വരുമെന്ന് തന്നെ ഞാന്‍
രാവോടുങ്ങുവോളം ഒരു പേക്കിനാവ് കണ്ടു..
പിറ്റേന്ന് പകലുറങ്ങാതെ നിന്‍റെ വരവിനു
വരാന്തയിലും വളപ്പിലും ചുറ്റി നടന്നു..

പക്ഷെ!

അറച്ചറച്ചു നിന്ന ചന്ദ്രന്‍ മറഞ്ഞ  രാത്രി
മഞ്ഞിനൊട്ടും  കുളിരില്ലാത്ത രാത്രി
രാപ്പുള്ള് എന്നോട്  പാടാത്ത രാത്രി 
നെഞ്ചിലെ കൂടൊഴിഞ്ഞു പ്രാണനും.

വരണം എന്നുറക്കെക്കരയണം,
ചൂടാറും വരെ നിന്നെ പുണര്‍ന്നുറങ്ങണം
നീറുന്ന കണ്ണില്‍ നിന്‍റെ മുലപ്പാലോഴിക്കണം
നിന്‍റെ മുടിക്കെട്ടിലെന്‍റെ മുഖമൊളിപ്പിക്കണം!

ചവിട്ടി നില്‍ക്കാനൊരു വിരല്‍ തരാം..
നീല മറുക് ഉള്ള വലതു മുലയില്‍
നനയുമ്പോള്‍ നീറാനൊരു നഖപ്പാടു തരാം..
ശവം കൊണ്ട് പോകും മുന്‍പ് നീ വന്നെങ്കില്‍ !!!

Wednesday, February 24, 2010

പ്രണയം

പ്രണയമെങ്കില്‍
പാതിരാവിന്‍റെ മണവും
ഒരു പിടി പച്ച നോട്ടുകളുമെങ്കില്‍
എനിക്കും പ്രണയിക്കാനറിയാം!

Friday, February 5, 2010

വേലായുധന്‍!

പുക മണക്കുന്ന മുറിയില്‍
അമ്മയുടെ ചുമ മണക്കുന്നു
പായല്‍ പിടിച്ച ചുമരുകളില്‍
മഴ ഈറനൊടുക്കുന്നു.

ഇരുട്ടിന്‍റെ ആത്മാവിലെ വേലായുധന്‍
പിന്നിലുച്ചത്തില്‍ അലറുന്ന പോലെ
കുരുത്തം കെട്ടൊരു കറുത്ത നരിച്ചീറു
കാതിനു പിന്നില്‍ കൂകിപ്പറന്നു.

കോവണിപ്പടി കരയുന്നു, മാറാല വീണു
മാരണം!! പ്രാകിപ്പോയി പതിയെ,
പണത്തുട്ടുകള്‍ വാരി വിതറിയ പോലെ
മച്ചില്‍ വെളിച്ച വട്ടുകള്‍...

ചിതലരിച്ച കിനാവുകളുടെ
ഓലപ്പഴുതിലെ വെളിച്ചങ്ങളില്‍
ചിത്രം വരയ്ക്കുന്ന അമ്മയുടെ
ചുമ മണക്കുന്ന വെളുത്ത പുക!

ചെളികുത്തിക്കളയാത്ത, നഖം നീണ്ട
വിരലുകൊണ്ടു തറയിലെ പൊടിയില്‍
പാടുകള്‍ തീര്‍ത്തു മടുത്തു..
വിരല്‍തുമ്പിലിന്നും ചോര പൊടിഞ്ഞു!

കത്തിച്ച ബീടിപ്പുക പിന്നെയും നെഞ്ചില്‍
ആഞ്ഞുകുത്തി ചുമപ്പിച്ചു,പേടിച്ചു പൊങ്ങിയ
പൊടി പിന്നെയും പിന്നെയും, കണ്ണിലുറഞ്ഞ
നീരെന്നെ ഇരുട്ടിന്‍റെ മൂലയിലിട്ടു കൊന്നു..

താക്കോല്‍ പഴുതില്‍ കണ്ണു ചേര്‍ത്തു
വെള്ളമുണ്ടിലെന്‍ അമ്മയെ തേടുമ്പോള്‍
കാലിലെ വളയങ്ങളിരുളിലൊരു
പാമ്പായി പിന്നെയും വന്നെന്നെ പുണരുമ്പോള്‍

മച്ചിലെ ദ്വാരങ്ങളിലൂടെ പൊഴിയുന്ന
നാണയങ്ങള്‍ പെറുക്കി മടുക്കുമ്പോള്‍
അമ്മ ചുമയ്ക്കുമ്പോള്‍ അറിയാം...
ഞാനുമൊരു വേലായുധനെന്ന്...!!!

Wednesday, January 13, 2010

പ്രണയം

ദൂരെയെങ്ങൊ നനഞ്ഞ തലയണയില്‍
മുഖമമര്‍ത്തി തേങ്ങലടക്കുന്ന നിന്നെ,
അലമാരയിലെ ചിതലെടുത്ത പ്രണയലേഖനങ്ങളെ
നിന്‍റെ കവിളില്‍ തിണര്‍ത്ത
എന്‍റെ വിരല്‍പ്പാടുകളെ,
മറവിയുടെ ശവക്കുഴിയില്‍ പുതച്ച
നിന്‍റെ നനഞ്ഞ കണ്ണുകളെ,
കാതിലുരുകുന്ന നിന്‍റെ വിങ്ങലുകളെ,
എന്‍റെ  നെഞ്ചില്‍ ചാലിട്ടൊഴുകിയ
നിന്‍റെ വിയര്‍പ്പിനെ,
എനിക്കു നഷ്ടപ്പെടുന്ന നീയരികിലില്ലാത്ത
എന്‍റെ വരണ്ട ദിനരാത്രങ്ങളെ,
നെഞ്ചു കുത്തിപ്പഴുക്കുന്ന വേദനകളെ
നിഴല്‍ക്കുത്തുകുത്തി തളര്‍ന്ന
എന്‍റെ മോഹങ്ങളെ,
നിന്‍റെ അരക്കെട്ടുചുറ്റിപ്പിടിച്ചു
ഞാന്‍ നടന്നു തീര്‍ത്ത വഴിത്താരകളെ

ഒരു സാമ്പ്രാണിപ്പുകയില്‍ ഒടുക്കി
ഒരു ചെപ്പിനുള്ളിലൊതുക്കി
എള്ളുരുമ്മി നനച്ചു പൂവുചാര്‍ത്തി
പുറം തിരിഞ്ഞു നീറ്റിലിട്ടു
മുങ്ങിനീര്‍ന്നു ഈറനോടെ,


എന്നിട്ടും.....
ഞാനിന്നും എന്നും പ്രണയിക്കുന്നു
നനഞ്ഞ നാക്കിലയിലെ
കാക്ക കൊത്തിവലിക്കുന്ന
ചീഞ്ഞു തുടങ്ങിയ നിന്‍റെ ഹൃദയത്തിനെ.

Saturday, January 9, 2010

ചിത

ഒരിലയില്‍ കുത്തി മുള്ളൊടിഞ്ഞു
നാഭിച്ചുഴി മുതല്‍ മൂന്നടി
മുകളിലേക്കളന്നിരുമ്പാണി തറച്ചു
പാതാളത്തില്‍ പാമ്പു കയറി...

മാറാല തൊങ്ങുന്ന കാതുകളില്‍
നരിചീറുകള്‍ തലകീഴായ്
നീലച്ച ദേഹം നോക്കി അയാള്‍
വിഷം കേറിയതെന്ന്...

വിണ്ടു കീറിയ ചുണ്ടുകളില്‍ തേച്ച
ചായം നക്കിയ നാവിന്റെ  ആരുചി മനസ്സിന്-
കണ്ണിലൊരായിരം അമാവാസികള്‍
ഒന്നിച്ചു പൊട്ടിയൊലിച്ചു..

വഴിതെറ്റി വന്ന കാറ്റു പോലും
ഉമ്മറതിരിക്കാതെ വിളക്കണച്ചു
തിരിയേറ്റി വച്ചിട്ടും
കയ്യോണ്ടു മറച്ചിട്ടും

നേരമായെന്ന്, തൊടിയില്‍
വിറകുകള്‍ തൂര്‍ന്നു
വേണ്ടെന്നെത്ര അലറിയിട്ടും
അവരെന്നെ തീ കൂട്ടി കത്തിച്ചു!

Tuesday, January 5, 2010

അര്‍ബുദം

ആദ്യം അര്‍ബുദം ബാധിച്ചത് വിരലുകള്‍ക്കായിരുന്നു
വരച്ചു വരച്ചു വിരലുകളില്‍ വ്രണം പഴുത്തൊലിച്ചു.
വായിച്ചു തീര്‍ത്ത അക്ഷരങ്ങള്‍ ചിതലുകളായി
നരച്ച മുടിനാരുകള്‍ക്കിടയില്‍ പുറ്റു തീര്‍ത്തു..
കുടിയൊഴിഞ്ഞു പോയ കൂട്ടുകാരി അപ്പുറത്തെ തെരുവില്‍
വാടകയ്ക്കു മുറിയെടുത്തു...

ചുമച്ചു തുപ്പിയ കഫത്തില്‍ ചോര നൂലുകള്‍..
ചവിട്ടി നില്‍ക്കാന്‍ കൊടുത്ത ചെറുവിരലും
കൊതിയോടെ വളര്‍ത്തിയ മുടിക്കെട്ടും ഉതിര്‍ന്നു.
കാഴ്ച മൂടിയ കണ്ണുകളില്‍ പഴുപ്പ്...

മുകളില്‍ കറങ്ങുന്ന ഫാന്‍..
എപ്പൊഴൊ മുഖം വടിച്ചെറിഞ്ഞ
ഒരു മുറി ബ്ലെയ്ഡ് താഴെ..
വിധിക്കു കീഴടങ്ങണൊ? വിധിയെ കീഴ്പ്പെടുത്തണൊ?..